Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
ന്യൂഡല്‍ഹി: കുട്ടികളിലെ വാക്സിനേഷന് വിദഗ്ധ സമിതിയുടെ അനുമതി. ഡ്രഗ് റെഗുലേറ്ററുടെ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റിയാണ് കോവാക്സിന്റെ അടിയന്തര ഉപയോഗത്തിനാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അന്തിമാനുമതി ലഭിച്ചാൽ 2 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകിത്തുടങ്ങും.
രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 96 കോടിയോട് അടുക്കുമ്പോഴാണ് ഡ്രഗ് റഗുലേറ്ററി സബ്ജക്ട് എക്സ്പെർട്ട് കമ്മറ്റിയുടെ നിർണ്ണായക തീരുമാനം. 2 മുതൽ 18 വയസു വരെയുള്ള കുട്ടികൾക്ക് കോവാക്സിൻ പ്രതിരോധ കുത്തിവെപ്പിനാണ് ശുപാർശ ചെയ്തിട്ടുള്ളത്.
നേരത്തെ കുട്ടികളിൽ നടത്തിയ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ കോവാക്സിൻ വിജയകരമായി പൂർത്തിയാക്കിയിരുന്നു. പ്രായത്തിനനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചു കൊണ്ടായിരുന്നു പരീക്ഷണം.
12 മുതൽ 18 വയസ് വരെയുള്ള കുട്ടികളിലായിരുന്നു ആദ്യ പരീക്ഷണം. പിന്നിട്ട് 6 മുതൽ 12 വയസ് വരെയുള കുട്ടികളിലും 2 മുതൽ 6 വയസ് വരെയുള്ള കുട്ടികളിലും വാക്സിൻ ഫലപ്രദമെന്ന് കണ്ടെത്തി. മുതിർന്നവരിലതിന് സമാനമായ രീതിയിൽ കുട്ടികളിലും വാക്സിൻ പ്രതിരോധ ശേഷി സൃഷ്ടിക്കുന്നതായാണ് പരീക്ഷണങ്ങളിൽ വ്യക്തമായത്.
കുട്ടികളിലെ ഉപയോഗത്തിന് ശുപാർശ ചെയ്യപ്പെടുന്ന ആദ്യ വാക്സിനാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിൻ. സൈഡസ് കാഡിലയുടെ മൂന്നു ഡോസ് വാക്‌സീന്‍ 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്കു നല്‍കാന്‍ ഓഗസ്റ്റില്‍ അനുമതി നൽകിയിരുന്നു. സൈക്കോവ് ഡി, ഫൈസർ അടക്കമുള്ള വാക്സിനുകളും കുട്ടികളിലെ ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്.