Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
ഇംഗ്ലണ്ടിനെതിരായ ട്വൻ്റി-ട്വൻ്റി പരമ്പരയിലെ നിർണ്ണായകമായ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 36 റൺസിൻ്റെ ഉജ്ജ്വല വിജയം. ഇന്ത്യ ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 188 റൺസിൽ ഒതുങ്ങി. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.(3-2)
സ്കോർ:
ഇന്ത്യ: 224/2 (20)
ഇംഗ്ലണ്ട്: 188/8 (20)
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രോഹിത് ശർമ്മയുടെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിലാണ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. കോഹ്ലി 52 പന്തിൽ 80 റൺസും രോഹിത് 34 പന്തിൽ 64 റൺസും എടുത്തു. ഹർദിക് പാണ്ഡ്യ 39 (17)സൂര്യകുമാർ യാദവ് 32 (17) എന്നിവരും തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ജേസൺ റോയിയുടെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായി. എന്നാൽ ഡേവിഡ് മലനും ( 46 പന്തിൽ 68) ജോസ് ബട്ലറും (34 പന്തിൽ 52 ) ചേർന്ന് ഇംഗ്ലണ്ടിനെ അതിവേഗം മുന്നോട്ട് നയിച്ചു. ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ടിൻ്റെ പ്രതീക്ഷയും അസ്തമിച്ചു. പിന്നീട് വന്ന ബാറ്റ്സ്മാൻമാർക്കൊന്നും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഇന്ത്യയ്ക്കായി ഷർദുൽ ഠാക്കൂർ മൂന്നും ഭുവനേശ്വർ കുമാർ രണ്ടും വിക്കറ്റെടുത്തു. പരമ്പരയിൽ രണ്ട് തവണ പിന്നിലായിപ്പോയ ഇന്ത്യ ഗംഭീര തിരിച്ചുവരവിലൂടെയാണ് പരമ്പര സ്വന്തമാക്കിയത്.