Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
തിരുവനന്തപുരം: പുതിയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷനു മുന്നോടിയായുള്ള പരിശോധന ഒഴിവാക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു. പുതിയ വാഹനങ്ങള്‍ രജിസ്‌ട്രേഷനു മുന്നോടിയായി മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടിയിരുന്നു. എന്‍ജിന്‍, ചേസ് നമ്പറുകൾ രേഖകളുമായി ഒത്തുനോക്കാനായിരുന്നു ഇത്.
'വാഹന്‍' രജിസ്‌ട്രേഷന്‍ സംവിധാനത്തിലേക്കു വന്നപ്പോള്‍ ഇത്തരം പരിശോധന അനാവശ്യമാണെന്നാണു വിലയിരുത്തല്‍. വാഹനത്തിന്റെ വിവരങ്ങള്‍ മുമ്ബ് ഷോറൂമുകളില്‍നിന്നായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നത്. എന്നാല്‍ 'വാഹന്‍' സോഫ്റ്റ്‌വേറില്‍ വാഹന നിര്‍മാതാക്കളാണ് വിവരങ്ങള്‍ നല്‍കുന്നത്.
പ്ലാന്റില്‍നിന്നു വാഹനം പുറത്തിറക്കുമ്ബോള്‍തന്നെ എന്‍ജിന്‍, ചേസ് നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 'വാഹന്‍' പോര്‍ട്ടലില്‍ എത്തിയിരിക്കും. വാഹനം വാങ്ങുന്നയാളിന്റെ പേരും വിലാസവും രേഖപ്പെടുത്താന്‍ മാത്രമാണ് ഡീലര്‍ഷിപ്പുകള്‍ക്ക് അനുമതിയുള്ളത്.
നിര്‍മാണത്തിയതി, മോഡല്‍, അടിസ്ഥാന വിവരങ്ങള്‍ എന്നിവയിലൊന്നും മാറ്റംവരുത്താന്‍ കഴിയില്ല.
ബസ്, ലോറി തുടങ്ങി ചേസിൽ ബോഡി നിര്‍മിക്കുന്ന വാഹനങ്ങള്‍ക്ക് പരിശോധന വേണ്ടിവരും.