Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
കൊച്ചി: രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കുന്ന പൾസ് ഓക്സിമീറ്ററുകളുടെ വില കുതിച്ചുയരുന്നു. ഡിമാൻഡ് ഉയർന്നതോടെ ഓക്സിമീറ്ററിന്റെ വില റോക്കറ്റുപോലെ കുതിക്കുകയാണ്. ഇലക്ട്രോണിക് മെഡിക്കൽ ഉപകരണങ്ങളുടെ വിലയിലോ ഗുണമേന്മയിലോ സർക്കാരിനു കാര്യമായ നിയന്ത്രണമില്ലാത്തതിനാൽ വിപണി കുത്തഴിഞ്ഞ സ്ഥിതിയിലും. ഉൽപന്നങ്ങൾ മിക്കവയും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ വിൽപന വൻതോതിൽ വർധിച്ചതോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഉൽപന്നങ്ങൾ കിട്ടാത്ത സ്ഥിതിയുണ്ട്. നിലവിൽ കേരളത്തിലെ മെഡിക്കൽ ഷോപ്പുകളിലും വളരെക്കുറച്ചുമാത്രമാണ് സ്റ്റോക്കുള്ളത്.
കോവിഡിനുമുമ്പ് കിടത്തിച്ചികിത്സിക്കുന്ന രോഗികൾക്ക് ആശുപത്രികളിൽമാത്രം ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണമാണ് പൾസ് ഓക്സിമീറ്റർ. മുന്തിയ ജർമൻ ബ്രാൻഡിനുപോലും 500 രൂപയോളമേ ഉണ്ടായിരുന്നുള്ളൂവെന്ന് കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ടോണി വർക്കി പറഞ്ഞു.
ഇറക്കുമതിക്കാർ തോന്നിയപോലെ വില ഇടുകയാണെന്ന് വിതരണക്കാരും വ്യാപാരികളും പറയുന്നു. വിലയും ഗുണനിലവാരവും നിയന്ത്രിക്കേണ്ട കേന്ദ്രസർക്കാരാകട്ടെ അനങ്ങുന്നുമില്ല. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ)യ്ക്കാണ് വിലനിയന്ത്രണ ചുമതല.