Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
കൊച്ചി: റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധം നടത്തിയ നടൻ ജോജു ജോർജിന്റെ കാർ അക്രമിച്ച സംഭവത്തിൽ പൊലീസിൽ കീഴടങ്ങിയ കോൺഗ്രസ് നേതാക്കളെ കോടതി 22 വരെ റിമാൻഡ് ചെയ്യാന്‍ നിര്‍ദേശം നല്കി.മുൻകൊച്ചി മേയർ ടോണി ചമ്മണി ഉൾപ്പെടെ അഞ്ച് പ്രതികള്‍ മരട് പൊലീസ് സ്റ്റേഷനിൽ ഇന്ന് കീഴടങ്ങിയിരുന്നു.
നേതാക്കളുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് കോടതി നാളെ വാദം കേള്‍ക്കുന്നുണ്ട്.
കേസിൽ എട്ട് പേര്‍ പ്രതികളാണ്. അതില്‍ രണ്ട് പേര് നേരത്തെ അറസ്റ്റിലായിരുന്നു. ജോജു ജോര്‍ജ് സഹകരിക്കാത്തതിനെ തുടര്‍ന്ന് ഒത്തുത്തീര്‍പ്പ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതികൾ കീഴടങ്ങിയതെന്ന് റിപ്പോർട്ടില്‍ പറയുന്നുണ്ട്. നേതാക്കളൾക്കെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണെന്നും ഇതിന് പകരം ചോദിക്കുമെന്നും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മരട് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനം പൊലീസ് വഴിയില് തടഞ്ഞു. പ്രവർത്തകർ ജോജു ജോർജിന്റെ കോലം കത്തിച്ചു.
ഇന്ധന വിലവർധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിലാണ് നടൻജോജു ജോർജുമായി പ്രശ്നമുണ്ടായത്. ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിന് എതിരെയായിരുന്നു ജോജു ജോർജിന്റെ പ്രതിഷേധം. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ കാർ തകർത്തു. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും അപമര്യാദയായി പെരുമാറിയെന്നും നേതാക്കള് ആരോപിച്ചു. എന്നാൽ ജോജു ആ സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ജോജുവിന്റെ കാർ തകർത്ത സംഭവത്തില് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജോജുവിന്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് സംഘടിപ്പിക്കുകയുണ്ടായി.