Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് സിഎസ്‌ഐ സഭാ ദക്ഷിണകേരള മഹായിടവകയുടെ വൈദീക സമ്മേളനം. മൂന്നാറിൽ നടന്ന വൈദീക സമ്മേളനത്തിൽ പങ്കെടുത്ത മൂന്നുറുലധികം വൈദീകരിൽ 100ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ ഏപ്രിൽ 13 മുതൽ 17വരെയാണ് ദക്ഷിണകേരള മഹായിടവകയിലെ 350ലധികം വൈദീകരുടെ വാർഷിക ധ്യാനവും സമ്മേളനവും നടന്നത്. മൂന്നാറിലെ ക്രൈസ്റ്റ് സിഎസ്‌ഐ ദേവാലയത്തിലായിരുന്നു സമ്മേളനം. തിരുവനന്തപുരം എൽഎംഎസ് ദേവാലയത്തിൽ നിന്നും ബസുകളിലാണ് വൈദീകരെ മൂന്നാറിൽ എത്തിച്ചത്.
മാസ്‌കോ മറ്റു മുഖാവരണങ്ങളോ ഇല്ലാതെയാണ് വൈദീകർ സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളന ശേഷം വൈദീകർ മടങ്ങിക്കഴിഞ്ഞ ശേഷമാണ് പലർക്കും രോഗലക്ഷണം തുടങ്ങിയത്. ഇതുവരെ 100ലേറെ പേരാണ് രോഗം ബാധിച്ചത്.
ഇവരിൽ വട്ടപ്പാറ കഴുകോട് പള്ളി വികാരി ഫാ. ബിജുമോൻ (52), തിരുമല പുന്നക്കാമുഗൾ പള്ളിവികാരി ഫാ. ഷൈൻ ബി രാജ് എന്നിവരാണ് മരിച്ചത്. അഞ്ചു വൈദീകർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രോഗലക്ഷണങ്ങളുമായി ബിഷപ്പ് ധർമ്മരാജ് റസാലം വീട്ടിൽ നിരീക്ഷണത്തിലാണ്.
രോഗബാധിതരായ വൈദീകരിൽ പലരും കാരണക്കോണം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ദക്ഷിണകേരളാ മഹായിടവകയ്ക്ക് ഒപ്പം വൈദീക സമ്മേളനം നിശ്ചയിച്ചിരുന്ന മറ്റ് രൂപതകൾ കോവിഡിന്റെ പശ്ചാത്തലത്തിൽ സമ്മേളനം മാറ്റി വച്ചിരുന്നു.