Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു. ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം. ശ്രീജേഷ് അടക്കം 12 താരങ്ങള്‍ക്കാണ് പരമോന്നത കായിക പുരസ്‌കാരം ലഭിച്ചത്. ടോക്യോ ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് ഖേല്‍രത്‌ന ലഭിച്ചിട്ടുണ്ട്.
സുനില്‍ ഛേത്രി, മിതാലി രാജ്, ലൗലിന ബോര്‍ഗോഹെയ്ന്‍, രവികുമാര്‍ ദഹിയ, മന്‍പ്രീത് സിങ് എന്നിവര്‍ക്കും ടോക്യോ പാരാലിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ അവനി ലേഖര, മനീഷ് നല്‍വാള്‍, കൃഷ്ണനാഗര്‍, പ്രമോദ് ഭാഗത്, സുമിത് ആന്റിലിന്‍ എന്നിവരും ഖേല്‍ രത്‌നക്ക് അര്‍ഹരായി. ഈ മാസം 13 ന് പുരസ്‌കാരം സമ്മാനിക്കും.
ഖേല്‍രത്‌ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടുന്നതിന് ശ്രീജേഷിന്റെ സേവുകള്‍ നിര്‍ണായകമായിരുന്നു. കെ.എം. ബീനാമോളും അഞ്ജു ബോബി ജോര്‍ജുമാണ് മുമ്പ് ഖേല്‍രത്‌ന പുരസ്‌കാരം നേടിയ മലയാളി താരങ്ങള്‍.
ദ്രോണചാര്യ പുരസ്കാരം മലയാളിയായ രാധാകൃഷ്ണൻ നായർക്ക് ലഭിച്ചു. ഇന്ത്യന്‍ അത്ലറ്റിക്സ് ടീമിന്‍റെ ചീഫ് കോച്ചാണ് അദ്ദേഹം. 35 കായിക താരങ്ങള്‍ക്ക് അര്‍ജ്ജുന അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി താരങ്ങള്‍ ആര്‍ക്കും ഇത്തവണ അര്‍ജ്ജുന പുരസ്കാരമില്ല.