Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
മാള: ജീവിതത്തിനും മരണത്തിനും ഇടയിൽ നിന്ന് വ്യവസായി എം.എ. യൂസഫലിയുടെ കാരുണ്യത്തില്‍ ജീവിതം തിരിച്ചുകിട്ടിയ ബെക്സ് കൃഷ്ണൻ നാടണഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യു.എ.ഇ ജയിലിലായിരുന്ന ബെക്സിനെ യൂസഫലി ഇടപെട്ടാണ് മോചിപ്പിച്ചത്. മാള പുത്തന്‍ചിറ സ്വദേശിയായ ബെക്‌സിന്റെ കുടുംബം ഏതാനും വര്‍ഷങ്ങളായി തൃശൂര്‍ നടവരമ്പിലാണ് താമസം.
ചൊവ്വാഴ്ച രാത്രി 8.20ന് അബുദാബിയില്‍ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ യാത്രതിരിച്ച ബെക്‌സ് കൃഷ്ണന്‍, ഇന്നലെ പുലര്‍ച്ചെ 1.45 നാണ് കൊച്ചിയിലെത്തിയത്. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഇപ്പോള്‍ തൃശൂരിലെ കാക്കാത്തുരുത്തിലുള്ള റിസോര്‍ട്ടില്‍ നിരീക്ഷണത്തിലാണ്.
ഭാര്യ വീണയും മകന്‍ അദ്വൈതും സ്വീകരിക്കാന്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു.
അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്‌സിന്റെ ജീവിതം തകിടംമറിച്ച സംഭവം നടന്നത് 2012 സെപ്തംബര്‍ ഏഴിനാണ്. ബെക്സ് കൃഷ്ണന്‍ ഓടിച്ചിരുന്ന വാഹനം അബുദാബി മുസഫയില്‍ വച്ച് ഇടിച്ച് സുഡാന്‍കാരനായ ബാലന്‍ മരിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യയ്ക്ക് കേസെടുത്ത് അബുദാബി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കളിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് അപകടമെന്ന് സി.സി.ടി.വി തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ തെളിഞ്ഞിരുന്നു. മാസങ്ങള്‍ നീണ്ട വിചാരണയ്ക്കു ശേഷം യു.എ.ഇ സുപ്രീംകോടതി 2013ല്‍ ബെക്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചു.
അബുദാബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്‌സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലംകണ്ടില്ല. ഇതോടെ ബന്ധുവായ സേതു വഴി എം.എ. യൂസഫലിയോട് മോചനത്തിനായി ഇടപെടണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു. കുട്ടിയുടെ കുടുംബവുമായി നിരവധി ചര്‍ച്ചകള്‍ നടത്തി കാര്യങ്ങള്‍ അവരെ ബോദ്ധ്യപ്പെടുത്തുകയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) യൂസഫലി അവര്‍ക്ക് നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്തത്.
ബെക്സ് കൃഷ്ണനെ വധശിക്ഷയില്‍ നിന്ന് രക്ഷിച്ചത് മനുഷ്യനെ മനുഷ്യന് സഹായിക്കണമെന്ന വിശ്വാസമുള്ളതുകൊണ്ടാണെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി പറഞ്ഞു. മരിച്ച സുഡാനി ബാലന്റെ ബന്ധുക്കള്‍ക്ക് ബ്ളഡ് മണിയായി തുക ജനുവരിയില്‍ തന്നെ കെട്ടിവച്ചതാണ്. ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ടതും ഇതുമായി ബന്ധമില്ല. സുഡാനി കുടുംബവുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തി. കുട്ടിയുടെ അമ്മ നിയമം നടക്കട്ടെയെന്ന നിലപാടിലായിരുന്നു. ബെക്സിന് കുടുംബവും ഭാര്യയും അച്ഛനമ്മമാരും ഉണ്ടെന്നും അവരെ ഓര്‍ക്കണമെന്നും ഒക്കെ പറഞ്ഞ് അവരെ അനുനയിപ്പിച്ചാണ് മോചനം സാദ്ധ്യമാക്കിയത്.