Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
മുംബൈ: ശ്വാസത്തിലൂടെ ദ്രുതഗതിയിൽ കൊവിഡ്-19 തിരിച്ചറിയുന്നതിനുള്ള ഉപകരണവുമായി റിലയൻസ് ഇൻഡസ്ട്രീസ്. ഇസ്രായേലിലെ സ്റ്റാർട്ടപ്പായ ബ്രീത്ത് ഓഫ് ഹെൽത്ത് (ബിഒഎച്ച്) വികസിപ്പിച്ച ഉപകരണമാണ് റിലയൻസ് വാങ്ങിച്ചത്. 110 കോടി രൂപയുടെ കരാറിൽ ഇരുകമ്പനികളും ജനുവരിയിൽ ഒപ്പുവച്ചിരുന്നു. ഉപകരണം സ്ഥാപിക്കാനും പരിശീലനം നൽകുന്നതിനുമായി ഇസ്രായേലിലെ വിദഗ്ധ സംഘം ഉടൻ ഇന്ത്യയിലെത്തും.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേയ്ക്ക് പോകുന്നതിന് ഇസ്രായേൽ പൗരന്മാർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്തും റിലയൻസിന്റെ അഭ്യർത്ഥന മാനിച്ചും ബ്രീത്ത് ഓഫ് ഹെൽത്തിലെ പ്രതിനിധി സംഘത്തിന് രാജ്യത്തേക്ക് വരുന്നതിന് ഇതിനകംതന്നെ അടിയന്തര അനുമതി ലഭിച്ചതായാണ് വിവരം. ടെസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ഫലം നൽകുന്നതാണ് ഉപകരണം. കൊവിഡ് കണ്ടെത്തുന്നതിൽ 95 ശതമാനവും ഈ ഉപകരണം വിജയിച്ചിട്ടുണ്ടെന്ന് ബിഒഎച്ച് അവകാശപ്പെടുന്നു.
ആഗോള മെഡിക്കൽ ഓർഗനൈസേഷനുകൾ അംഗീകരിച്ച സ്റ്റാൻഡേർഡ് പിസിആർ ടെസ്റ്റിനെ അപേക്ഷിച്ച് ഇസ്രായേൽ ആശുപത്രികളായ ഹദസ്സ മെഡിക്കൽ സെന്റർ, ടെൽ ഹാഷോമറിലെ ഷെബ മെഡിക്കൽ സെന്റർ എന്നിവിടങ്ങളിൽ ഈ ഉപകരണത്തിലൂടെയുള്ള പരിശോധനയ്ക്ക് 98 ശതമാനം വിജയം കാണിക്കുന്നുണ്ട്. ഉപകരണങ്ങൾ ഇതിനകം ഇന്ത്യയിൽ എത്തിക്കഴിഞ്ഞെന്നും ഇത് പ്രവർത്തനക്ഷമമാകുന്നതോടെ പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വളരെയധികം സഹായകമാകുമെന്നും കമ്പനി വക്താവ് അറിയിച്ചു.