Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
തൃശൂര്‍/ഒല്ലൂര്‍: ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ള 13 പേരുടെ മരണത്തിടയാക്കിയ കോപ്‌ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി വ്യോമസേനാ ഉദ്യോഗസ്‌ഥന്‍ എ.പ്രദീപിന് ജന്മനാടിന്റെ കണ്ണീര്‍യാത്രാമൊഴിയില്‍ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര. വ്യോമസേനാ വാറന്റ് ഓഫീസറായിരുന്ന പ്രദീപിനു തൃശൂര്‍ പൊന്നൂക്കരയിലെ വീട്ടുവളപ്പിലാണ് അന്ത്യവിശ്രമമൊരുങ്ങിയത്.
പ്രദീപ് പഠിച്ച പുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലും പിന്നീടു വീട്ടിലും പൊതുദര്‍ശനത്തിനു വച്ചശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. മതാചാരച്ചടങ്ങുകള്‍ക്കും ഔദ്യോഗിക ബഹുമതികള്‍ക്കും ശേഷം വൈകിട്ട് 5.50ന് മകന്‍ ദക്ഷിണ്‍ദേവും സഹോദരന്‍ പ്രസാദും ചേര്‍ന്ന് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു.
ഡല്‍ഹിയില്‍നിന്നു പ്രത്യേക വിമാനത്തില്‍ രാവിലെ പതിനൊന്നിനു പ്രദീപിന്റെ ഭൗതികശരീരം തമിഴ്‌നാട് സുളൂരിലെ വ്യോമതാവളത്തില്‍ എത്തിച്ചപ്പോള്‍ ടി.എന്‍. പ്രതാപന്‍ എം.പി. ആദരാഞ്‌ജലിയര്‍പ്പിച്ചു. കുളൂരില്‍നിന്നു കേന്ദ്രമന്ത്രി വി. മുരളീധരനും ടി.എന്‍. പ്രതാപനും സുളൂരില്‍നിന്ന് പ്രദീപിന്റെ ഭൗതികശരീരം വഹിച്ച ആംബുലന്‍സിനെ അനുഗമിച്ചു. വാളയാറില്‍ കേരളത്തെ പ്രതിനിധീകരിച്ചു മന്ത്രിമാരായ കെ. രാധാകൃഷ്‌ണന്‍, കെ. കൃഷ്‌ണന്‍കുട്ടി, കെ. രാജന്‍ എന്നിവര്‍ ഏറ്റുവാങ്ങി. സംസ്‌ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി കെ. രാധാകൃഷ്‌ണനും മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി കെ. രാജനും അന്തിമോപചാരമര്‍പ്പിച്ചു.
4.20ന് മൃതദേഹം വീട്ടിലെത്തിച്ചു. ആദ്യം സംസ്‌ഥാന സര്‍ക്കാരിന്റെയും പിന്നീടു വ്യോമസേനയുടെയും പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഗണ്‍സല്യൂട്ട് നല്‍കി. വ്യോമസേനയുടെ എഴുപതംഗ സൈനികരാണു ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. കിടപ്പു രോഗിയായി ചികിത്സയില്‍ കഴിയുന്ന പ്രദീപിന്റെപിതാവിനെ മരണവിവരം അറിയിച്ചുവെന്നും അദ്ദേഹം സമചിത്തതതോടെ ഉള്‍ക്കൊണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.