Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
അജ്മീര്‍: ലൈംഗിക ആരോപണം നേരിടുന്ന മലയാളി വൈദികന്‍ ബിഷപ്പിനെ കയ്യേറ്റം ചെയ്തു. പിന്നാലെ സസ്പെന്‍ഷനും പ്രേക്ഷിതവേലയില്‍ നിന്നും വിലക്കും. കത്തോലിക്കാ സഭയുടെ അജ്മീര്‍ അതിരൂപതയില്‍ നടന്ന സംഭവത്തില്‍ വര്‍ഗ്ഗീസ് പാലപ്പളളില്‍ എന്ന പുരോഹിതനെതിരേയാണ് നടപടി. ആരോപണ വിധേയനായ വര്‍ഗ്ഗീസ് പാലപ്പള്ളി അജ്മീരിലെ ബിഷപ്പായ പയസ് തോമസ് ഡിസൂസയെയാണ് കയ്യേറ്റം ചെയ്തത്.
പുരോഹിതന്‍ ബിഷപ്പിനെ ആക്രമിച്ച സംഭവം ഇന്ത്യയില്‍ കേട്ടുകേൾവി പോലും ഇല്ലാത്തതാണ്. ഭര്‍ത്തൃമതിയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം നേരിടുന്നയാളാണ് വര്‍ഗ്ഗീസ് പാലപ്പള്ളി. സ്ത്രീയുടെ പരാതി റോമിന്റെ പരിധിയിലിരിക്കെ പാലപ്പള്ളി ആവശ്യപ്പെട്ട കൂടിക്കാഴ്ച നിഷേധിച്ചതിനായിരുന്നു ബിഷപ്പിനെ കയ്യേറ്റം ചെയ്തതെന്നാണ് വിവരം.
മാര്‍ച്ച് 9 ന് നടന്ന സംഭവത്തെക്കുറിച്ച് കോസ്‌മോസ് ഷെഖാവത്ത് എന്ന പുരോഹിതന്റെ സന്ദേശമാണ് വാര്‍ത്ത പുറത്തെത്തിച്ചിരിക്കുന്നത്.
2013 ജനുവരി 19 ന് അജ്മീര്‍ അതിരൂപതയുടെ ചുമതലയേറ്റ ബിഷപ്പ് ഡിസൂസ മാര്‍ച്ച് 7 ന് ഉച്ചയൂണിനായി എത്തിയപ്പോഴായിരുന്നു ആക്രമണം. ബിഷപ്പ് കഴിച്ച ശേഷം എഴുന്നേല്‍ക്കുമ്പോള്‍ അവിടേയ്ക്ക് വന്ന വര്‍ഗീസ് പാലപ്പള്ളി ബിഷപ്പിന്റെ അടുക്കല്‍ ഇരിക്കുകയും തന്റെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന സംഭവത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. എന്നാല്‍ റോമിന്റെ മുന്നില്‍ ഇരിക്കുന്ന കേസില്‍ തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും എല്ലാം കനോന്‍ നിയമപ്രകാരം ഉള്ള നടപടികള്‍ കൈക്കൊള്ളുമെന്നും താന്‍ ആര്‍ക്കും എതിരല്ലെന്നും പറഞ്ഞതായി ബിഷപ്പ് ഡിസൂസ പറയുന്നു. ചാടിയെഴുന്നേറ്റ് വര്‍ഗ്ഗീസ് പാലപ്പള്ളി ബിഷപ്പിനെ മര്‍ദ്ദിക്കുകയായിരുന്നു.
കാര്യം മനസ്സിലാകും മുമ്പ് കണ്ണിനടുത്ത് മുഖമടച്ച് ഒരടി കിട്ടി. അടിയുടെ ആഘാതത്തില്‍ കണ്ണാടി തെറിച്ചു വീണു. തൊട്ടു പിന്നാലെ കഴുത്തിലും ഇടിച്ചതായിട്ടാണ് ബിഷപ്പ് ഡിസൂസ പറഞ്ഞത്. ഈ സമയത്ത് മറ്റൊരു പുരോഹിതനായ ഹെന്റി മോറാസ് ഭക്ഷണം കഴിക്കാന്‍ അവിടേയ്ക്ക വരികയും ബിഷപ്പിന്റെ രക്ഷയ്ക്ക് എത്തുകയുമായിരുന്നു. കൂടിക്കാഴ്ചയ്ക്ക് വര്‍ഗ്ഗീസ് വീണ്ടും അവസരം ചോദിച്ചെങ്കിലും കേസ് കഴിയട്ടെ എന്ന ബിഷപ്പിന്റെ മറുപടിയില്‍ പ്രകോപിതനായി വീണ്ടും നെഞ്ചിന് ഇടിക്കുകയും കസേര എടുത്തുകൊണ്ട് അടിക്കാന്‍ വരികയും ചെയ്തു. എന്നാല്‍ മോറാസ് ഇവിടെയും ഇടപെട്ടു. പാലപ്പള്ളി ആക്രമണം മുന്‍കൂട്ടി പദ്ധതിയിട്ടാണ് വന്നതെന്നാണ് ബിഷപ്പിന്റെ ആരോപണം.
സംഭവത്തിന് പിന്നാലെ പുരോഹിതന്‍ വര്‍ഗീസ് പാലപ്പള്ളിയെ സഭയില്‍ നിന്നും പുറത്താക്കി ബിഷപ്പ് കത്തും നല്‍കി. 1370 ലെ കാനന്‍ നിയമപ്രകാരം സഭാവിരുദ്ധ പ്രവൃത്തി നടത്തിയ പുരോഹിതനെ സഭ ശുശ്രുഷകളില്‍ നിന്നും വിലക്കി. പുരോഹിത മന്ത്രാലയത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു. കത്തിന്റെ പകര്‍പ്പ് ഇന്ത്യയിലെ എല്ലാ ബിഷപ്പ് മാര്‍ക്കും സഭാ ചുമതലയുള്ള മറ്റ് ഉന്നതര്‍ക്കും മാര്‍ച്ച് 10 ന് അയച്ചിട്ടുണ്ട്.